തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. ദില്ലിയില്‍ ചര്‍ച്ച നീണ്ടത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. എത്രയോ വിസ്മയളുണ്ടായി. ജി സുധാകരൻ, എ സുരേഷ്, ശശി എല്ലാം വിസ്മയങ്ങളാണ്. സിപിഎം മുതിർന്ന നേതാക്കൾ പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ പറഞ്ഞു.
കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ തുറന്നുപറച്ചിലുകൾക്ക് കർട്ടന് പിന്നിൽ സിപിഎം മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും സതീശന്‍ പറഞ്ഞു. 2005 മുതൽ യുഡിഎഫിൽ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങൾ തിരിച്ചുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് കാരണം ഇതാണ്. അകന്നുപോയത് എന്തൊക്കെ എന്ന് രഹസ്യമായി പരിശോധിച്ചു. സർക്കാർ പ്രചാരണം എല്ലാം പച്ചക്കള്ളമാണ്. അതെല്ലാം പൊളിച്ചടുക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളിൽ ഗ്യാരന്റികൾ നടപ്പാക്കുമെന്നും സതീശന്‍ അറിയിച്ചു. വനിതകൾക്ക് സൗജന്യ യാത്ര, കെഎസ്ആര്‍ടിസിക്ക് സർക്കാർ സബ്‌സിഡി നൽകും, കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും എന്നിവ നടപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു.






























