തിരുവനന്തപുരം : പുതിയ മന്ത്രിസഭയില്‍ സാമുദായിക സംതുലനമില്ലെന്നും യു.ഡി.എഫാണ് ഇത് ചെയ്തിരുന്നെങ്കില്‍ വലിയ വിവാദമാക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിവാദം നടുറോഡില്‍ ഇട്ട് വലിച്ചുകീറി വര്‍ഗീയമാക്കിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. മത സാമുദായിക സംഘടനകള്‍ മിണ്ടാതിരിക്കാന്‍ കാരണം അവര്‍ക്ക് എല്‍.ഡി.എഫിനെ പേടിയായത് കൊണ്ടാണ്. മതസാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ നേതാക്കള്‍ ഇരിക്കാനേ പാടുള്ളൂ, കിടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് മദ്യനയം വന്നപ്പോള്‍ മത സംഘടനകള്‍ അത് വലിയ പ്രശ്‌നമാക്കി. എന്നാല്‍ പിന്നീടുവന്ന ഇടതു സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ അനുവദിച്ചു. അന്ന് മതസംഘടനകള്‍ മിണ്ടിയത് പോലുമില്ല. എല്‍.ഡി.എഫിനെ അവര്‍ പേടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സമുദായ നേതാക്കന്മാരെ രാഷ്ട്രീയ കാര്യത്തില്‍ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. അവര്‍ക്കെതിരായ അനീതിയില്‍ ശബ്ദം ഉയര്‍ത്തേണ്ടത് തന്നെയാണ്. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. സതീശന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇനി പാക്കേജുകള്‍ വേണ്ട. ഇത് പലപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമാകും. ഞാനും മുമ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നതാണ്. എന്നാല്‍ വീടിന് മീതെ മരം നിന്നാല്‍ മരത്തിന്റെ ചില്ലകളെങ്കിലും മുറിച്ചുമാറ്റണം. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ കോണ്‍ഗ്രസിനകത്ത് തീരുമാനം എടുക്കണം. ജാതി മത സംഘടനകളും സാമ്പത്തിക ശക്തികളും പാര്‍ട്ടി കാര്യങ്ങള്‍ നിശ്ചയിക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സാമ്പ്രദായിക രീതികള്‍ക്ക് മാറ്റം വരണം. അതില്‍ പ്രൊഫഷണലിസം വരണം. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയെടുത്ത വ്യക്തിത്വത്തെ ആളുകള്‍ക്ക് വേറെ രീതിയില്‍ ബ്രാന്റ് ചെയ്യാനാവും.
ആചാരസംരക്ഷണ ബില്ല് യുഡിഎഫ് എടുത്ത തീരുമാനമല്ല. വ്യക്തികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ്. ശബരിമല വിഷയം എട്ട് മണിക്കൂര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അത് കേരളത്തിലെ വര്‍ഗീയ രാഷ്ട്രീയത്തിന് വളമിടുന്ന ഇടപാടായി മാറും. കേരളത്തെ കമ്യൂണലൈസ് ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ സഹായിച്ചു. സംഘര്‍ഷാത്മകമായ സ്ഥിതിയിലേക്ക് കേരളം മാറാതിരിക്കാനായിരുന്നു ശ്രമം. വിധി വന്ന ശേഷവും ശബരിമലയില്‍ പ്രശ്‌നം ഉണ്ടായില്ല. അത് വേറെ രീതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പ്രശ്‌നമായത്. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് ചര്‍ച്ച ചെയ്ത് പിണറായി സര്‍ക്കാരിന് നിലപാടെടുക്കാമായിരുന്നു. താന്‍ ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും തന്നെ അങ്ങിനെ കാണേണ്ടെന്നും സതീശന്‍ പറഞ്ഞു.
































