കൊച്ചി : ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇരു പാര്‍ടികളുമായും യുഡിഎഫ് ഒരു വിധത്തിലുള്ള ചര്‍ചകളും നടത്തിയിട്ടില്ലെന്നറിയിച്ച അദ്ദേഹം മത്സരിക്കാനില്ലെന്ന തീരുമാനം സര്‍കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി. ബിസിനസ് നടത്താനുള്ള കിറ്റക്‌സിന്റെ അവകാശത്തെ യുഡിഎഫ് പിന്തുണയ്ക്കുന്നു. കേരളത്തില്‍ നടക്കുന്ന ബിസിനസ് സംരംഭങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കരുത്. യുഡിഎഫ് നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാടെടുത്തിട്ടുണ്ട്. അതല്ലാതെ ട്വന്റി ട്വന്റിയുമായി യാതൊരു ചര്‍ചയും നടത്തിയിട്ടില്ല.
മത്സരിക്കേണ്ടെന്ന തീരുമാനം ആ പാര്‍ടിയാണ് എടുത്തത്. ട്വന്റി ട്വന്റിയും ആം ആദ്മിയും മത്സരിച്ചാല്‍ യുഡിഎഫിന് കിട്ടേണ്ട സര്‍കാര്‍ വിരുദ്ധവോടുകള്‍ ഭിന്നിക്കുന്നതിലൂടെ എന്തെങ്കിലും രക്ഷകിട്ടുമെന്നു നോക്കിയിരുന്നവര്‍ക്ക് അത് കിട്ടാതായപ്പോള്‍, യുഡിഎഫ് ധാരണയുണ്ടാക്കിയെന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും സതീശന്‍ ചോദിച്ചു. കുന്നത്തുനാട് എംഎല്‍എ ശ്രീനിജനെ ഉപകരണമാക്കി കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ യുഡിഎഫ് അതിന് കൂട്ടുനില്‍ക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് മത്സരിച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ട്വന്റി ട്വന്റി കുറെ വോടുകള്‍ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന ധാരണ പി.ടി തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിര്‍ക്കാനുള്ള കാരണം. ട്വന്റി ട്വന്റിയുമായി ചര്‍ച നടത്തി ധാരണയുണ്ടാക്കി സ്ഥാനാര്‍ഥിയെ മാറ്റിയെന്നത് എല്‍ഡിഎഫിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതാണെന്നും സതീശന്‍ പറഞ്ഞു.
സര്‍കാരിനെതിരായ നിലപാടിലാണ് ട്വന്റി ട്വന്റി. അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സര്‍കാര്‍ വിരുദ്ധ വോടുകള്‍ വിഘടിക്കുമായിരുന്നു. അത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുകയും ചെയ്യുമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ട്വന്റി ട്വന്റിയാണ്. യുഡിഎഫിന് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. വര്‍ഗീയവാദികള്‍ ഒഴികെ മറ്റെല്ലാവരോടും യുഡിഎഫ് വോട്ടു ചോദിക്കും.