തിരുവനന്തപുരം : പ്രിയ വര്‍ഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പിന്‍വാതില്‍ നിയമനം നേടിയവര്‍ വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെയ്ക്കണം. നിയമനം ഉള്‍പ്പെടെ പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
പ്രിയ വർഗീസ് ഒന്നാമതെത്തിയ കണ്ണൂർ സർവ്വകലാശാല അസോഷ്യേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃപരിശോധിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത പ്രിയ വർഗീസിനില്ലെന്ന് കോടതി വിലയിരുത്തി. നിയമനത്തിനുള്ള തുടർനടപടികൾ പുനപരിശോധനക്ക് ശേഷമെന്നും കോടതി ഉത്തരവിട്ടു. നിയമനത്തിനുള്ള യോഗ്യത പ്രിയ വർഗീസിനില്ലെന്ന് വിലയിരുത്തിയാണ് കണ്ണൂർ സർവ്വകലാശാല അസോഷ്യേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പ്രിയ വർഗീസിനെ റാങ്ക് ലിസ്റ്റിൽ നിലനിർത്തണോ എന്ന് പരിശോധിക്കണം. നിയമനത്തിനുള്ള തുടർനടപടികൾ പുനപരിശോധനക്ക് ശേഷമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.പ്രിയ വർഗീസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. യുജിസി മാനദണ്ഡപ്രകാരം ഇത് അയോഗ്യതയാണ്. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ, എൻഎസ്എസ് കോർഡിനേറ്റർ എന്നിവ അനധ്യാപക തസ്തികകൾ ആണെന്ന് കണ്ണൂർ സർവ്വകലാശാല ഓഡിനൻസിൽ വിഭാവനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
അധ്യാപന പരിചയം യഥാർഥമായിരിക്കണം. സ്ക്രൂട്നിങ് കമ്മിറ്റി അധ്യാപന പരിചയം കണക്കിലെടുത്തത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഴുവൻ സമയ ഗവേഷകയായിരുന്നുവെന്ന് പ്രിയ വർഗീസ് സമ്മതിച്ചിട്ടുണ്ട്. അധ്യാപന ഉത്തരവാദിത്വമില്ലാത്ത ഇക്കാലയളവും പ്രവൃത്തിപരിചയത്തിൽ ഉൾപ്പെടുത്താനാകില്ല. അസോഷ്യേറ്റ് പ്രൊഫസർ നിയമനത്തിന് എട്ടുവർഷത്തെ അധ്യാപന പരിചയം വേണമെന്നാണ് യുജിസി മാനദണ്ഡം. യുജിസി മാനദണ്ഡങ്ങൾ മറികടക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നാഷണൽ സർവീസ് സ്കീമിലെ പ്രിയയുടെ പ്രവർത്തന മികവ് ശ്ലാഖനീയമെന്നും കോടതി വിലയിരുത്തി.