തിരുവല്ല : ഹോം സ്‌റ്റേകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിലെ എല്ലാവരും പോലീസ് പിടിയിലായി. സംഘത്തിലെ പ്രധാനിയായ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജിയെ വ്യാഴാഴ്ച കോട്ടയം നാഗമ്പടത്തു നിന്ന് പോലീസ് പിടികൂടിയിരുന്നു.
ഇയാളിൽ നിന്നാണ് സംഘത്തിലെ ബാക്കിയുള്ളവരെ പറ്റി പോലീസിനു വിവരം ലഭിച്ചത്. ഇവർ ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് വെളളിയാഴ്ച രാവിലെ യോടെ എല്ലാവരെയും പിടികൂടുകയായിരുന്നു. തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ, സി ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് പ്രതികളെ എല്ലാവരെയും കുടുക്കാൻ പോലീസിന് സാധിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോം സ്റ്റേകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ സജിയിൽ നിന്നും നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം കുറ്റപ്പുഴയിലെ ഹോം സ്‌റ്റേയില്‍ ഇടവിട്ട് സന്ദര്‍ശനത്തിന് എത്തുന്നത് പതിവായിരുന്നു. പതിവായി വന്ന് വരുന്നവരായതിനാൽ ഹോം സ്റ്റേ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല. അവസാനമായി ഇവര്‍ വന്നു പോയ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ ഇരുന്നൂറ്, അഞ്ഞുറ്, രണ്ടായിരം ഉൾപ്പടെയുള്ള നോട്ടുകളുടെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിൽ നിന്നും ഹോം സ്റ്റേ ഉടമയ്ക്ക് ലഭിച്ചു.
ഇതിൽ സംശയം തോന്നിയ ഹോം സ്റ്റേ ഉടമ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പനേയും തുടർന്ന് പരിചയത്തിലുള്ള ഇന്റലിജന്റസിലെ ഒരു ഉദ്യോഗസ്ഥനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്ത മുഖ്യ പ്രതി സജിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ബാക്കിയുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കോടതി ഹാജരാക്കുകയുള്ളുവെന്നും ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ പറഞ്ഞു.































