തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്ന വ്യക്തമായതോടെ സിപിഎം കേന്ദ്രങ്ങള്‍ ആശയക്കുഴത്തപ്പിലായിരുന്നു.ഈതോടെ പച്ചക്കള്ളം പറഞ്ഞു വിവാദത്തില്‍ നിന്നും തടിയൂരാനാണ് മന്ത്രി വീണാജോര്‍ജ്ജ് ശ്രമിച്ചത്. ഇതിനായി എസ്‌എസ്‌എഫ് നേതാവായ കെ ആര്‍ അവിഷിത്ത് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അല്ലെന്നും ഈമാസം ആദ്യം വ്യക്തിപരമായി കാരങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നുമുള്ള പച്ചക്കള്ളമാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ അവിഷിത്ത് മന്ത്രിയുടെ പേഴസണല്‍ സ്റ്റാഫ് അംഗമായി തുടരുകയാണെന്ന വാര്‍ത്ത മറുനാടന്‍ നല്‍കിയതോടെ ആരോഗ്യമന്ത്രിയുടെ പ്രതിരോധങ്ങള്‍ പാളി. ഓഫീസ് അറ്റന്‍ഡറായിരുന്നു അവിഷിത്തിനെ നീക്കണമെന്ന് കാണിച്ചു അപേക്ഷ അടക്കം ഇന്ന് രാവിലെയാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയത്. മന്ത്രി അവകാശപ്പെട്ടതാകട്ടെ ഈ മാസം 14 മുതല്‍ അവിഷിത്ത് ഓഫീസിലെത്തുന്നില്ലെന്നുമായിരുന്നു. ഇതോടെ കള്ളം മറയ്ക്കാനുള്ള മന്ത്രിയുടെ ശ്രമമാണ് പൊളിഞ്ഞത്.
മന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊതുഭരണ വകുപ്പിന് രാവിലെ കത്തു നല്‍കിയത്. ഉച്ചയ്ക്ക് ശേഷം നീക്കം ചെയ്തതായി പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങുകയും ചെയ്തു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 14 മുതല്‍ അവിഷിത്ത് ഓഫീസിലെത്തുന്നില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നെലയാണ് നീക്കം ചെയ്തു കൊണ്ടു നടപടി ഉണ്ടായത്.
എസ്‌എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായി അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവിഷിത്തിനെ ജോലിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ പൊതുഭരണ വകുപ്പോ ആരോഗ്യ മന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പില്‍ തിരിച്ച് ഏല്‍പ്പിച്ചിരുന്നുമില്ല. ഇതോടെ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാകുകയും ചെയ്തു.
ഇമേജ് കാക്കാന്‍ വേണ്ടി പച്ചക്കള്ളം പറഞ്ഞ മന്ത്രി ഇതോടെ വെട്ടിലായിരിക്കയാണ്. അവിഷിത്തിനെ പുതിയ തീയതിയില്‍ മാത്രമേ ഇനി സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കിയതായി കാണിക്കാന്‍ പൊതു ഭരണ വകുപ്പിന് കഴിയുകയുള്ളൂ. സാധാരണ ഗതിയില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഉടന്‍ പൊതുഭരണ വകുപ്പിനെ അറിയിക്കുകയാണ് പതിവ്. ഈ മാസം ആദ്യമാണ് മാറിയതെന്ന് മന്ത്രി പറയുന്നു. എന്നിട്ടും മൂന്നാഴ്ചയായിട്ടും പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങിയില്ലെന്നത് സര്‍ക്കാരിന്റെ കാര്യക്ഷമതയേയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
വിദ്യാര്‍ത്ഥി നേതാവ് എങ്ങനെ മന്ത്രിയുടെ ഓഫീസില്‍ ജീവനക്കാരനായി എന്ന ധാര്‍മികമായ ചോദ്യവും ഉയരുന്നുണ്ട്. പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണ്ണര്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ പ്രസക്തിയാണ് ഇവിടേയും ചര്‍ച്ചയാകുന്നത്. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനകളുണ്ട്. അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് എസ്‌എഫ്‌ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റും.
കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തിട്ടുണ്ട് എന്നാണ് വിവരം. കേസില്‍ ആറ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ പോലീസാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.