പീരുമേട്: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് പന്ത്രണ്ട് പേർക്ക് പരുക്ക്.
ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ ചെന്നൈ കുളത്തൂരിൽ നിന്നും ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. മണ്ഡലകാലം ആരംഭിച്ചതിനുശേഷം അയ്യപ്പഭക്തരുടെ വാഹനം വഴിതെറ്റി വന്ന് അപകടത്തിൽപ്പെടുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇന്ന് രാവിലെ ഏഴരക്കാണ് സംഭവം. മിനി ബസ്സിൽ ഇരുപത്തിമൂന്ന് അയ്യപ്പഭക്തരും
ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നിസ്സാര പരുക്കുകൾ ഏറ്റ പത്തുപേർക്ക്
ചെങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
പുല്ലുമേട്ടിലേക്ക് പോകുന്നതിനായി കട്ടപന വഴി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്തതാണ് വിനയായത്. പരിചയമില്ലാത്ത റോഡിലൂടെ അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിസരവാസികളും ടാക്സി ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടയിൽ പരുക്കേറ്റ ഒന്നിലധികം പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ഡ്രൈവർ വിസമ്മതിച്ചതിനെത്തുടർന്ന് നാട്ടുകാരും ആംബുലൻസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണ് ഇത് പരിഹരിച്ചത്. ഈ മേഖലയിൽ വഴിതെറ്റി വന്നുള്ള അപകടങ്ങൾ പതിവാകുമ്പോൾ കൃത്യമായ ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു.
കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





























