റാന്നി: അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറിയും ശബരിമലയിൽ ദീർഘകാലമായി അന്നദാനം ഉൾപ്പെടെ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലടി എൻ. വേലായുധൻ നായർ, സെക്രട്ടറി രാജീവ് കോന്നി എന്നിവരുടെ ആകസ്മിക വേർപാട് സേവാ സംഘത്തിനും പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നു അഖില ഭാരത അയ്യപ്പസേവാസംഘം യൂണിയൻ റാന്നിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ പുതിയ കൊടിമര നിർമ്മാണം, തീർത്ഥാടകർക്കായി പമ്പയിലെ സർവ്വീസ് റോഡ് നിർമ്മാണം, കോവിഡ്, പ്രളയ പ്രതിസന്ധി കാലത്തെ അന്നദാന വിതരണം, വാഹന റിപ്പയറിംഗ് തുടങ്ങിയ തീർത്ഥാടക ക്ഷേമ പ്രവർത്തന കാര്യങ്ങളിൽ ഇരുവരും ബദ്ധശ്രദ്ധരായിരുന്നുവെന്ന് യോഗം അംഗീകരിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. റാന്നി യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ യൂണിയൻ പ്രസിഡൻറും മുൻ കേന്ദ്ര പ്രവർത്തക സമതി അംഗവുമായ വി.കെ.രാജ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് സി.കെ ബാലൻ, തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലാ, ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി അനിൽ വൈക്കം, അയ്യപ്പധർമ്മ സേവാ സമിതി പ്രസിഡൻ്റ് കെ.ബിജു, പ്രവാസി സംഘം ജനറൽ സെക്രട്ടറി രാജീവ് ചെറുകോൽ, രാമപുരം ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് വിജയകുമാർ കല്ലൂർ, അയ്യപ്പ സേവാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ബാലൻ വടശേരിക്കര, ട്രഷറാർ ശിവദാസ കൈമൾ, ജോയിൻ്റ് സെക്രട്ടറി ഗോപകുമാർ മൂക്കന്നൂർ,
അജിത് മലയിൽ എന്നിവർ പ്രസംഗിച്ചു.