തിരുവനന്തപുരം : കേരള കാര്‍ഷിക സർവ്വകലാശാലയുടെ കീഴില്‍ വരുന്ന തിരുവനന്തപുരത്തെ വെള്ളായണിയിലെ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും അതിസാരവും വ്യാപകമായി പിടിപെട്ടതിനെ തുടര്‍ന്ന് കോളേജിലെ ഹോസ്റ്റലുകള്‍ അടച്ചു. കായലിനോട് ചേര്‍ന്ന് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് കൂടാതെ കോളേജിന്റെ പരിസരങ്ങള്‍ കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ്.
ഹോസ്റ്റലുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ദുരവസ്ഥയില്‍ ആയിരിക്കുന്നത്. കോളേജില്‍ ഖര മാലിന്യ സംസ്ക്കരണം ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വെള്ളായണി കായലില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും വിഴിഞ്ഞം തുറമുഖത്തേക്കും കുടിവെള്ളം എത്തിക്കുന്നത് എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദത്തിലെ മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹോസ്റ്റലുകള്‍ അടിയന്തിരമായി അടച്ചത്. എല്ലാ ക്ലാസുകളും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ചില ക്ലാസുകള്‍ ഓണ്‍ലൈനായി തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.





























