മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത 66ലെ വെട്ടിച്ചിറ ടോൾപ്ലാസയിൽ ഫാസ്ടാഗ് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു സംഭവം. ഇന്നലെ രാത്രി രണ്ട് മണിയോടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വ്യാപക ചർച്ചയായി. വാഹനമൊന്ന് ടോൾപ്ലാസ കടന്നുപോകുന്നതിനിടെയാണ് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ടോൾപ്ലാസ ജീവനക്കാരൻ വാഹനത്തിലേക്ക് വടികൊണ്ട് തുടർച്ചയായി അടിക്കുന്നതും തുടർന്ന് യാത്രക്കാരനുമായി ഏറ്റുമുട്ടുന്നതും കാണാം. യാത്രക്കാരന്റെ കഴുത്തിൽ പിടിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു.
വെട്ടിച്ചിറ ടോൾപ്ലാസയ്‌ക്കെതിരെ പ്രദേശവാസികളും യാത്രക്കാരും നേരത്തെയും നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും യാത്രക്കാരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് പ്രധാന പരാതി. ടോൾപ്ലാസയിലെ ജീവനക്കാരിൽ പലരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടോൾപ്ലാസ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും യാത്രക്കാരോട് മാന്യമായ സമീപനം പുലർത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും ഇരുവിഭാഗങ്ങളുടെയും മൊഴികൾ ശേഖരിച്ചും സംഭവത്തിന്റെ യഥാർഥ സാഹചര്യം പരിശോധിച്ചുവരികയാണ്.






























