ടെൽ അവീവ് : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് മുന്നോട്ടുവച്ച നാലര മാസത്തെ (135 ദിവസം) വെടിനിറുത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ ഗാസയിൽ പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട നെതന്യാഹു തെക്കൻ ഗാസയിലെ റാഫയിലേക്ക് കടക്കാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസുമായുള്ള ചർച്ചകൾ എങ്ങുമെത്തില്ല. അവരുടെ നിബന്ധനകൾ വിചിത്രമാണ്. കരാറുകൾക്ക് ചർച്ചകൾ തുടരുന്നുണ്ട്.
സമ്പൂർണവും അന്തിമവുമായ വിജയമല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.അതേസമയം, ഈജിപ്റ്റിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിലുള്ള സമവായ ചർച്ചകൾ തുടരുകയാണ്. മൂന്ന് ഘട്ടങ്ങളായുള്ള വെടിനിറുത്തൽ കാലയളവിനിടെ ബന്ദികളെ മുഴുവൻ മോചിപ്പിക്കാമെന്നും പകരം ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും പിന്മാറണമെന്നും പാലസ്തീനിയൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. 27,800ലേറെ പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.





























