ബെംഗളൂരു: ഒഡീഷയിലെ ബാലസോർ ജില്ലയിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം, കർണാടകയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി റെയിൽവേ ട്രാക്കിൽ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കർണാടകയിൽ റെയിൽവേ ട്രാക്കിൽ കല്ലിടുന്ന ബാലന്റെ വീഡിയോ വൈറലായതോടെ ഇപ്പോഴത്തെ റെയിൽവേ അപകടങ്ങൾ/ ട്രെയിന് തീവയ്ക്കുന്നത് ഒക്കെ മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതാണെന്ന സംശയം ബലപ്പെടുന്നു.
ട്രാക്കിന്റെ ഒരു നീണ്ട ഭാഗത്ത് കല്ല് വെച്ച കുട്ടിയെ ആളുകൾ പിടികൂടി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരാൾ ആൺകുട്ടിയെ വലിച്ചിഴച്ച് റെയിൽവേ ട്രാക്കിൽ നിന്ന് കല്ലുകൾ നീക്കാൻ പ്രേരിപ്പിക്കുന്നു. എന്തിനാണ് ട്രാക്കിൽ കല്ലിടുന്നതെന്നും എത്ര ദിവസമായി ഇങ്ങനെ ചെയ്യുന്നെന്നും ആളുകൾ കുട്ടിയോട് ചോദിച്ചപ്പോൾ ഇതാദ്യമായാണ് താൻ ഇത് ചെയ്യുന്നതെന്നും ആരും തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞില്ലെന്നും കുട്ടി പറയുന്നുണ്ട്. എന്നിരുന്നാലും കുട്ടിക്ക് പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയെ പോലീസിൽ ഏൽപ്പിക്കണമെന്ന് ഒരാൾ പറയുമ്പോൾ, അങ്ങനെ ചെയ്യരുതേയെന്ന് പറഞ്ഞ് ഈ കുട്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം.
അരുൺ പുദൂർ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഇയാൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും അധികാരികളോടും ആവശ്യപ്പെടുന്നുണ്ട്. ‘ഇതൊരു ഗുരുതരമായ പ്രശ്നമാണ്. കർണാടകയിൽ റെയിൽവേ ട്രാക്ക് അട്ടിമറിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. ഞങ്ങൾക്ക് പതിനായിരക്കണക്കിന് കിലോമീറ്റർ റെയിൽവേ ട്രാക്കുകളുണ്ട്, മുതിർന്നവരെ മറക്കൂ, ഇപ്പോൾ കുട്ടികളെ പോലും അട്ടിമറിക്കും മരണത്തിനും ഉപയോഗിക്കുന്നു’, അദ്ദേഹം എഴുതി.