കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസിന്റെയും ഭാര്യ ലോവേനി തോമസിന്റെയും മൃതദേഹങ്ങളുമായി രാവിലെ മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രിമാരായ പിസി വിഷ്ണുനാഥ്, സി.പി ജോൺ , കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ട് വരും. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കാണ് എത്തിക്കുക. നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് 3.30 ഓടെ കൊട്ടാരക്കര മാർത്തോമ്മ പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കുകയും ചെയ്യും.
ജൂലൈ 11ന് വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മുങ്ങിമരിച്ചിരിച്ചിരുന്നു. ഫൂ ക്വോക്ക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ലാവ മൊബൈൽ കമ്പനിയുടെ സെല്ലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ, ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ഔദ്യോഗിക വിനോദയാത്രയുടെ ഭാഗമായി വിയറ്റ്നാമിലെത്തിയത്. ജൂലൈ 9ന് വിയറ്റ്നാമിൽ എത്തിയ ഇവർ ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.






























