മാനന്തവാടി: സർക്കാർ ശമ്പളം പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോക്ടർ ശിവപ്രസാദിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്കുലാർ സർജനുമായ ഡോക്ടർ ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസ് എടുത്തത്. സർക്കാർ ശമ്പളം പറ്റിക്കൊണ്ട് ഇയാൾ സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തുന്നതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു.
സംഭവം വിവാദമാവുകയും ഡോ. ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതോടെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡോ.ശിവപ്രലാദ് കുടുങ്ങിയത്. നിലവിൽ വിവിധ സ്വകാര്യ ആശുപത്രികളിലായി നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിവരുന്ന ഇരുനൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.






























