തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ മുൻഗണന റേഷൻ കാർഡ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണം വരും. ഭക്ഷ്യ വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ കടന്നുകയറി മുൻഗണനാ കാർഡുകൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ വഞ്ചിയൂർ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഭക്ഷ്യവകുപ്പ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായാണ് വിജിലൻസ് അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫയൽ ഉൾപ്പടെയുള്ള ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുന്നതോടെ പ്രത്യേക സംഘം കേസിന്‍റെ ചുമതലയിലെത്തും. മാസങ്ങളായി നടക്കുന്ന തട്ടിപ്പിൽ ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുൻഗണന കാർഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. ഒരു മുൻഗണനാ കാർഡിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപ്പള്ളി റേഷൻ കടയുടമ സഹദ്‌ഖാൻ, കംപ്യൂട്ടർ സെന്‍റർ ഉടമ ഹസീബ് ഖാൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി വഞ്ചിയൂർ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.





























