തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി ഓപ്പറേഷൻ “എർത്ത് ഗാർഡ്” എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാന തല മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി. സംസ്ഥാനത്ത് സാധാരണ മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും വ്യാപകമായി നടന്നുവരുന്നുവെന്ന് വിജിലൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം “ഓപ്പറേഷൻ എർത്ത് ഗാർഡ്” എന്ന പേരിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 മുതൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ഒരു മിന്നൽ പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസുകളിലും തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 ഓഫീസുകളിലും ചട്ട വിരുദ്ധമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി വിവരം ലഭിച്ച 360 സ്ഥലങ്ങളിലുമാണ് മിന്നൽ പരിശോധന നടന്നത്. സംസ്ഥാന തല മിന്നൽ പരിശോധനയിൽ മൈനിംഗ് & ജിയോളജി ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയുമായി വിവിധ ഓഫീസുകളിലെ 14 ഉദ്യോഗസ്ഥർ മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നുമായി 4,69,800 രൂപ യു.പി.ഐ മുഖേന അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി.
വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സ്ഥല പരിശോധന നടത്തിയ ഒട്ടു മിക്ക സ്ഥലങ്ങളിലും അനുവദിച്ചതിലും കൂടുതൽ അളവിലും വിസ്തൃതിയിലും മണ്ണ് നീക്കം ചെയ്തതായും മിക്ക സ്ഥലങ്ങളിലും കെട്ടിട നിർമ്മാണത്തിനായി അനുമതി നേടി മണ്ണ് നീക്കം ചെയ്ത ശേഷം ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം ആരംഭിക്കണമെന്നുള്ള ചട്ടത്തിന് വിരുദ്ധമായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടില്ലായെന്നും കണ്ടെത്തി. കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ മറവിൽ സംസ്ഥാന വ്യാപകമായി മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുന്നതായും ഡെവലപ്പ്മെന്റ് പെർമിറ്റുകളുടെ മറവിലും വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വീട് വെയ്ക്കുന്നതിനുള്ള പെർമിറ്റ് നേടിയ ശേഷം വസ്തുവിൽ നിന്നും വൻ തോതിൽ മണ്ണ് നീക്കം ചെയ്ത് വസ്തു രൂപാന്തരപ്പെടുത്തി പ്ലോട്ടുകളാക്കി വിൽപ്പന നടത്തിയിരിക്കുന്നതായും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
ചട്ടലംഘനങ്ങളിൽ നടപടി സ്വീകരിക്കേണ്ട മൈനിംഗ് & ജിയോളജി വകുപ്പിലേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയും സ്വാധീനങ്ങൾക്ക് വഴങ്ങിയും നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും മന:പൂർവ്വം വിട്ടു നിൽക്കുന്നത് മൂലം സർക്കാരിന് റോയൽറ്റി ഇനത്തിലും പിഴ ഇനത്തിലും ലഭിക്കേണ്ട വലിയ തുകകൾ നഷ്ടപ്പെടുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. അനുവദിച്ച അളവിൽ കൂടുതലും വിസ്തൃതിയിലും മറ്റ് ചട്ട ലംഘനങ്ങൾ നടത്തിയും മണ്ണ് നീക്കം ചെയ്തതായി വിജിലൻസ് കണ്ടെത്തിയ സ്ഥലങ്ങളിലും കെട്ടിട നിർമ്മാണ പെർമിറ്റിന്റെ മറവിൽ ഖനനാനുമതി വാങ്ങി കെട്ടിട നിർമ്മാണം നടത്താതെ അനധികൃത ഖനനം നടത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലും യാതൊരു അനുമതിയും വാങ്ങാതെ അനധികൃതമായി വ്യാപക മണ്ണ് ഖനനം നടത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലും വസ്തു ഉടമയിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. തുടർ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അനധികൃതമായി നീക്കം ചെയ്ത മണ്ണിന്റെ അളവിനനുസരിച്ച് നിയമാനുസൃതമായി നൽകേണ്ട റോയൽറ്റിയുടെ അഞ്ചിരട്ടി തുകയാണ് പിഴയായി അടയ്ക്കേണ്ടി വരിക. നിലവിൽ നടന്ന മിന്നൽ പരിശോധനകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും ഫീൽഡ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദമായ തുടർ പരിശോധനകൾ തുടരുമെന്നും അഴിമതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥർ, ഇടനിലക്കാർ, മണ്ണ് മാഫിയ സംഘങ്ങൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.































