ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ സി. ജോസഫ് വിജയ് സർക്കാർ വിജയിച്ചു. 144 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയ് തന്റെ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിച്ചത്. 22 അംഗങ്ങൾ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തപ്പോൾ പ്രധാന പ്രതിപക്ഷമായ ഡിഎംകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ടിവികെ സർക്കാരിന് 144 പേരുടെ പിന്തുണ ലഭിച്ചതോടെ വളരെ അനായാസമായാണ് വിശ്വാസ പ്രമേയം പാസായത്. 119 ടിവികെ അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിരുന്ന സർക്കാരിന്, എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു എംഎൽഎയുടെയും എഡിഎംകെയിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ കൂടി ലഭിച്ചതോടെ ഭൂരിപക്ഷം വർദ്ധിച്ചു.
എഡിഎംകെയിലെ ആഭ്യന്തര തർക്കങ്ങളാണ് വിജയ് സർക്കാരിന്റെ വിജയം എളുപ്പമാക്കിയത്. എഡിഎംകെയുടെ 47 എംഎൽഎമാരിൽ 24 പേർ വിജയ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. സി.വി. ഷൺമുഖം വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരത്തിൽ സർക്കാരിനെ പിന്തുണച്ചത്. ഇത് പാർട്ടിയുടെ ഔദ്യോഗിക വിപ്പിന്റെ ലംഘനമായതിനാൽ വരും ദിവസങ്ങളിൽ അവർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.






























