കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയിൽ. തമിഴ്നാട്ടിലെത്തി കൊല്ലം ഷാഡോ പൊലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. വാൽപ്പാറയിലെ ഒളിത്താവളത്തിൽ നിന്നുമാണ് വിജു സുരേഷ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ചാണ് തമിഴ്നാട് സ്വദേശി തങ്കപ്പനെ ഇയാൾ കൊലപ്പെടുത്തിയത്. സമാന രീതിയിൽ കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വയോധികനെയും കൊലപെടുത്തി. മെയ് 25-ന് കമ്മീഷണർ ഓഫീസിന് സമീപം നടന്ന കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിവിജു സുരേഷ് ആണെന്ന് പോലീസ് ഉറപ്പിച്ചത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാരിപ്പള്ളി കൊലപാതകത്തിലും വിജു തന്നെയെന്ന് വ്യക്തമായത്. ഇരകളായ രണ്ടുപേരും തെരുവിൽ അന്തിയുറങ്ങിയിരുന്ന വയോധികരായിരുന്നു. ആശ്രയമില്ലാതെ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി, രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയുധം കൊണ്ട് തലയ്ക്കടിക്കും. ചോര വാർന്നു മരിക്കുന്നത് കാണുന്നതാണ് കൊലയാളിയുടെ ക്രൂരവിനോദം. പ്രതി തമിഴ്നാട് അതിർത്തി കടന്നെന്ന സൂചന ലഭിച്ചതോടെയാണ് എസിപിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാൽപ്പാറയിലെത്തി പ്രതിയെ പിടികൂടിയത്.






























