ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ നായകപദവി ഒഴിയാന്‍ തയ്യാറെന്ന് കെയ്‌ന്‍ വില്യംസൺ. ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്‌ടമായതാണ് വില്യംസണെ സമ്മര്‍ദത്തിലാക്കിയത്. അതേസമയം വില്യംസണെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തത്തി. 2016 ലാണ് വില്യംസണ്‍ ന്യൂസിലന്‍ഡ് നായകസ്ഥാനം ഏറ്റെടുത്തത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ എല്ലാ ടെസ്റ്റിലും ദയനീയമായി തോറ്റതോടെയാണ് കെയ്‌ന്‍ വില്യംസണെതിരെ വിമര്‍ശകര്‍ ഒന്നിച്ചത്. നാല് ഇന്നിംഗ്സില്‍ 57 റൺസ് മാത്രം നേടിയതും തിരിച്ചടിയായി. നിര്‍ബന്ധം കൊണ്ട് നായകപദവിയിൽ തുടരുന്നതുപോലെയാണ് വില്യംസന്റെ സമീപനമെന്ന് മുന്‍ നായകന്‍ ബ്രെണ്ടന്‍ മക്കല്ലം പോലും വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് കെയ്‌ന്‍ വില്യംസൺ മനസുതുറന്നത്.
നായകപദവി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ടീമിന് നല്ലതെങ്കില്‍ മറ്റൊരു നായകന് കീഴില്‍ കളിക്കാന്‍ തയ്യാറെന്നും വില്യംസൺ വ്യക്തമാക്കി. ജയത്തിന്‍റെയും തോൽവിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്റെ മികവ് അളക്കേണ്ടതെന്ന പ്രസ്‌താവനയുമായി കോഹ്ലി വില്യംസണെ പിന്തുണച്ചു. ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡിനെ എത്തിച്ച നായകനെ സമ്മര്‍ദത്തിലാക്കരുതെന്നും കോഹ്ലി ഉപദേശിച്ചു.