തിരുവനന്തപുരം: കാട്ടാനകളുടെയും ജീവനെടുത്ത് മാരകവൈറസുകൾ. പത്തുവയസ്സെത്തുംമുമ്പ് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം കൂടിവരുന്നതായി വനംവകുപ്പിന്റെ പഠനം. പ്രതിരോധശേഷി കുറഞ്ഞതും ജനിതകവൈകല്യങ്ങളുള്ളതുമായ കുട്ടിയാനകളെ കീഴ്‌പ്പെടുത്തുന്നതാകട്ടെ നൂറ്റാണ്ടുകളായി ആനകളിൽ കണ്ടുവരുന്ന ഹെർപ്പ് വൈറസുകൾ. എലിഫന്റ് എൻഡോതിലിയോട്രോപിക് ഹെർപ്പ് വൈറസ് (ഇ.ഇ.എച്ച്.വി), എലിഫന്റിഡ് ബീറ്റാ ഹെർപ്പ വൈറസ് 1 (ഇ.എൽ.എച്ച്,വി-1) എന്നിവയാണ് കുട്ടിയാനകളുടെ ജീവനെടുക്കുന്നത്. ഇ.ഇ.എച്ച്.വി.യാണ് മാരകം. വൈറസുകൾ ബാധിച്ച് ചരിയുന്ന ആനകളിൽ 80 ശതമാനവും എട്ടുവയസ്സിൽ താഴെയുള്ളവയാണെന്നാണ് വനംവകുപ്പിന്റെ പഠനം. കാട്ടാനകളിലും നാട്ടാനകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കാലാവസ്ഥാമാറ്റം, കാട്ടിലെ തീറ്റക്കുറവ്, മനുഷ്യാധിനിവേശം തുടങ്ങിയവയൊക്കെ ആനകളുടെ ആവാസവ്യവസ്ഥയിലും ജീവിതരീതിയിലുമൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിരോധശേഷി ഉയർത്താനുള്ള മാർഗങ്ങൾ സ്വീകരിച്ച് കുട്ടിയാനകളുടെ മരണനിരക്ക് കുറയ്ക്കണമെന്ന ശുപാർശയും പഠനത്തിലുണ്ട്.





























