ശാസ്താംകോട്ട : വിസ്മയയുടെ ദുരൂഹമരണത്തിൽ അന്വേഷണ സംഘം സമർപ്പിക്കുന്ന കുറ്റപത്രത്തിൽ പ്രതി ഭർത്താവ് കിരൺ കുമാർ മാത്രം. സ്ത്രീധന പീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ധാരണയായി. കിരണിന്റെ മാതാപിതാക്കൾ ചില അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നു വിസ്മയ നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നെന്ന മൊഴികൾ അന്വേഷണസംഘത്തിനു കിട്ടിയെങ്കിലും ഇവരെ ആദ്യഘട്ടത്തിൽ പ്രതി ചേർക്കേണ്ടതില്ലെന്നാണ് തീരുമാനം.
ജാമ്യം നേടാൻ കിരൺ തിരക്കിട്ട നീക്കം നടത്തുന്നതിനാൽ ഉടനടി കുറ്റപത്രം സമർപ്പിച്ച് അതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. കിരണിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കെതിരെ ലഭിച്ച മൊഴികളിൽ വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ശേഖരിച്ച് ഇവരെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിലെ ധാരണ. കിരണിൽ നിന്നു വിസ്മയ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്നു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരമാവധി ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മരണശേഷം കിരണിന്റെ മാതാപിതാക്കൾ ടെലിവിഷൻ ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ തരാമെന്നു പറഞ്ഞത്ര, സ്വർണം നൽകിയില്ല, അവൻ ആഗ്രഹിച്ച കാർ അല്ല കിട്ടിയത്, വസ്തു തരാമെന്നു പറഞ്ഞെങ്കിലും എഴുതിവെച്ചില്ല തുടങ്ങി സ്ത്രീധന പീഡനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം ഡിജിറ്റൽ തെളിവുകളായി അന്വേഷണസംഘം ശേഖരിക്കുകയാണ്. കിരണിനെ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നും വിസ്മയയുടെ വീട്ടിൽ വെച്ച് കിരൺ നടത്തിയ അക്രമങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.