തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ 6000 കോടി മുടക്കിയെന്ന സിപിഎം വാദം തെറ്റ്. ആകെ 3,764 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ കണക്ക് നൽകി. സിപിഎം എംഎൽഎമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. ആദ്യഘട്ടത്തിൽ അദാനി മുടക്കിയത് 2454 കോടിയാണ്. കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഫണ്ടിൽ നിന്ന് 817 കോടിയും ലഭിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി 2497 കോടി രൂപയും സംസ്ഥാന സർക്കാർ 6000 കോടി രൂപയും നൽകിയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഈയിടെ പറഞ്ഞിരുന്നു. തുറമുഖത്തിനായി 13,000 കോടി നിക്ഷേപം നടത്തി 49 ശതമാനം ഓഹരിയും കൈക്കലാക്കിയ എംഎസ്‍സി എന്ന കപ്പൽ കമ്പനി വിഴിഞ്ഞത്തെ തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്നും ഉറപ്പായി. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി സതീശനോടു ചോദിച്ചിരുന്നു.
താൻ അറിഞ്ഞില്ലെന്നും പത്രത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞതുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജൂൺ 30-ന് സെബിക്ക് അദാനി അധികൃതർ കത്തുനൽകിയതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്. 25 ശതമാനം ഓഹരി വിൽക്കുമ്പോൾ സംസ്ഥാന സർക്കാർ അറിയണമെന്നാണ് ചട്ടം. ഇവിടെ അതുണ്ടായില്ല. മുഖ്യമന്ത്രിയായതിനുശേഷം ധനകാര്യവും തുറമുഖവും നിയമവും അടക്കമുള്ള വകുപ്പുകൾ വി.ഡി.സതീശൻ കൈയിൽവെച്ചത് ഡീലുകൾക്കു വേണ്ടിയാണെന്ന് കരുതുന്നുവെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചിരുന്നു.






























