പത്തനംതിട്ട : വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണ്ണയ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം 26നു പകരം 34 ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് എൻവിഎൽഎ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് രണ്ടാം വർഷ മൂല്യനിർണ്ണയ ക്യാമ്പിൽ ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും ആയി നൽകുന്നു.
17 -ന്റെ 2 കെട്ട് പേപ്പറുകൾ നോക്കുന്നതിനു പകരം ഒരു കെട്ട് മാത്രം സ്വീകരിച്ച് അത് മൂല്യനിർണയം നടത്തി മെല്ലെപ്പോക്ക് സമരവുമായി മുന്നോട്ടുപോകുമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേലും ജനറൽ സെക്രട്ടറി ഗോപകുമാറും അറിയിച്ചു.
എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ 24 എണ്ണം മാത്രം ഒരു ദിവസം മൂല്യനിർണ്ണയം നടത്തുമ്പോൾ ഹയർ സെക്കന്ററി – വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ 34 ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തുന്നത് മൂല്യ നിർണ്ണയത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകും.
ഇരട്ട മൂല്യനിർണ്ണയം നടത്തേണ്ടുന്ന വിഷയങ്ങളുടെ മൂല്യ നിർണ്ണയത്തിൽ അപചയം നേരിടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന സാഹചര്യത്തിന് വഴിയൊരുക്കും. സർക്കാർ പിടിവാശി ഉപേക്ഷിച്ചു കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന്റെ നന്മയെ കരുതി മുൻ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. യോഗത്തിൽ ഷാജി പാരിപ്പള്ളി അധ്യക്ഷത വഹിച്ചു. എബ്രഹാം എം ജോർജ്, സി ടി ഗീവർഗ്ഗീസ്, ആർ സജീവ്, അരുൺ പി എസ് തുടങ്ങിയവർ സംസാരിച്ചു.