കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ പോലീസ് ഉന്നതിയിൽ കയറിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് വി.പി സജീന്ദ്രൻ എംഎൽഎ. മുൻ എംഎൽഎ പി.വി ശ്രീനിജൻ്റെ ഫോൺ പരിശോധിക്കണം. പോലീസിന്റെ ആക്ഷനിൽ സംശയമെന്നും അദ്ദേഹം പറഞ്ഞു. പി.വി ശ്രീനിജൻ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. പ്രശ്നം ആളി കത്തിക്കാൻ സിപിഎം ശ്രമിക്കരുത്. രമ്യമായി പരിഹരിക്കാമെന്നാണ് ശുഭാപ്തി വിശ്വാസം. എന്നാൽ സിപിഎം പ്രശ്നം തീരാതിരിക്കാനുള്ള ശ്രമം നടത്തുന്നു. പിവി ശ്രീനിജൻ കുമ്പിടിയുടെ റോളിൽ. ഉടമകളോട് സ്ഥലം വിട്ടുകൊടുക്കരുതെന്നും പട്ടികജാതി കുടുംബങ്ങളോട് ഒഴിഞ്ഞു പോകരുതെന്നും ഒരുപോലെ പറയുന്നുവെന്നും എംഎൽഎ.
സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കലിനെത്താനിരിക്കെയാണ് പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടായത്. ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്.സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാല് വർഷം മുമ്പാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. പതിനഞ്ചാമത്തെ തവണയാണ് അധികൃതർ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി ഇവിടെയെത്തുന്നത്. കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലൻസ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു.





























