വടക്കഞ്ചേരി : വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. നിലവിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തിൽ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ജോമോൻ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു.
അപകടം ഉണ്ടായ സാഹചര്യം ഇയാൾ മദ്യപിച്ചാണോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമ അരുണ്‍ എന്നിവരെ കൊല്ലം ചവറയിൽ വെച്ച് പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ പുറത്തുവന്നിരുന്നു. ഈ സഹചര്യത്തിൽ ബസ് ഉടമയ്‌ക്കെതിരേയും കേസെടുക്കും.
ബുധനാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാകുന്നത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പുറകിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പത്താം ക്ലാസ്, പ്ലസ്ടൂ വിദ്യാർത്ഥികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.





























