കോഴിക്കോട് : നടക്കാവ് എംഇഎസ് വനിതാ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്‍റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79 സെന്‍റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹർജി ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളേജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതി.
50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വാദിച്ചു. കോളേജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നല്‍കി. 2017 മുതലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.






























