പ്രമാടം: പൂങ്കാവിൽ പ്രവർത്തിക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറി പഞ്ചായത്ത് അധികൃതര്‍ താഴിട്ട് പൂട്ടി. ഇവിടെ പ്രവർത്തിക്കുന്ന പതിമൂന്നോളം കടകളിലെ വ്യാപാരികളും ജീവനക്കാരും പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ശുചിമുറിയാണ് കഴിഞ്ഞ ഒരുമാസമായി പൂട്ടിയിട്ടിരിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങളില്‍ ഇരുപതോളം വനിതാ ജീവനക്കാരാണ് ഉള്ളത്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കുവാന്‍ അവര്‍ തയ്യാറായില്ലെന്നും വ്യാപാരികള്‍ പറയുന്നു.
പൂട്ടിയിട്ടിരിക്കുന്ന ശുചിമുറി ഇതേകെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ആയുർവേദ ഉപകേന്ദ്രത്തിലെ ഡോക്ടർക്ക് മാത്രമായി നല്കിയിരിക്കുകയാണെന്നും കോംപ്ലക്സിന് വെളിയിൽ ചന്തയുടെ സമീപത്തെ ശുചിമുറി ആവശ്യമെങ്കില്‍ ഉപയോഗിക്കുവാനുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇത് തങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ ചോദിക്കുന്നത്. തന്നെയുമല്ല ഇവിടം മദ്യപന്മാരുടെ കേന്ദ്രവുമാണ്. ബാങ്ക്, ഹോട്ടൽ, അക്ഷയ കേന്ദ്രം, വസ്ത്ര വ്യാപാരം, കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ എത്തുന്നവരും പഞ്ചായത്തിന്റെ നടപടിയില്‍ ബുദ്ധിമുട്ടുകയാണ്.





























