തിരുവനന്തപുരം : റോഡില്‍ മാലിന്യം തള്ളിയ മാന്യന് പേഴ്‌സ് ഒരൊന്നൊന്നര പണിയാണ് കൊടുത്തത്. ഇരുട്ടിന്റെ മറവിൽ പൊതുനിരത്തിൽ മാലിന്യം തള്ളിയ ആളെ കുടുക്കി സ്വന്തം പേഴ്സ്. 28ന് പുലർച്ചെയാണ് ആറ്റുകാൽ പുതിയ പാലത്തിനു സമീപം 2 ചാക്കുകളിലാക്കി മാലിന്യം തള്ളിയത് തൊഴിലാളികൾ കണ്ടെത്തിയത്. ഓഫീസ് ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്കും പേപ്പറുകളുമായിരുന്നു ചാക്കുകളില്‍ ഉണ്ടായിരുന്നത്. ചാക്കിൽ പരിശോധന തുടർന്നപ്പോഴാണ് എണ്ണായിരത്തോളം രൂപയും പ്രധാന രേഖകളുo അടങ്ങിയ പേഴ്സ് കണ്ടെത്തിയത്.
പൂഞ്ഞാർ സ്വദേശിയായ വ്യക്തിയെയാണ് സ്വന്തം പേഴ്സ് തന്നെ കുടുക്കിയത്. പേഴ്‌സില്‍ നിന്നു കിട്ടിയ ലൈസന്‍സിലെ വിലാസത്തില്‍ രണ്ടായിരം രൂപയുടെ പിഴ രസീതും ഇയാള്‍ക്ക് അയച്ചു. കിള്ളിപ്പാലം ബണ്ട് റോഡിലാണ് ഇയാൾ മാലിന്യം തള്ളിയത്. ഇവിടെ മാലിന്യം തള്ളുന്നത് തടയാൻ രാത്രി 8 മുതൽ പുലർച്ചെ 6 വരെയാണ് ജീവനക്കാരുടെ ഡ്യൂട്ടി.
3 എടിഎം കാർഡുകളും ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും പേഴ്സിലുണ്ടായിരുന്നു. പേഴ്സ് ജീവനക്കാർ കരമന ഹെൽത്ത് ഇൻസ്പെക്ടർ ആർ അനിൽ കുമാറിനു കൈമാറി. പിഴയൊടുക്കിയ രസീതുമായെത്തിയാൽ ആദ്യം ബോധവൽക്കരണം നൽകും. ഇതിന് ശേഷമാണ് പേഴ്സ് തിരികെ നൽകുക.