റാന്നി : വനാതിർത്തിയിലെ റോഡുകളുടെ വശങ്ങൾ മാലിന്യ ചാക്കുകൾ കൊണ്ട് നിറയുന്നു. നടപടിയെടുക്കാതെ അധികൃതര്‍ കണ്ണടക്കുന്നതായി ആക്ഷേപം. താലൂക്കിലെ പ്രധാന മെയിൻ റോഡുകൾ പലതും വനത്തിൽ കൂടിയും, വനാതിർത്തി പങ്കുവെച്ചുമാണ് കടന്നു പോയുന്നത്. എല്ലാ റോഡുകളിലും വശങ്ങളില്‍ ചാക്കിൽ നിറച്ചതും അല്ലാത്തതുമായ മാലിന്യ ചാക്കുകൾ കിടക്കുന്ന കാഴ്ച കാണാം. മാലിന്യങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ ദുർഗന്ധം കാരണം വാഹനങ്ങളിൽ പോകുന്നവർക്കു പുറമേ ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരുമാണ് ബുദ്ധിമുട്ടുന്നത്.
മുമ്പ് കോവിഡ് നിയന്ത്രണങ്ങളുണ്ടായിയുന്നതിനാൽ മാലിന്യത്തിന്റെ അളവ് കുറഞ്ഞിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ അയഞ്ഞതോടെ വീണ്ടും മാലിന്യ കൂമ്പാരം വഴിയോരങ്ങളില്‍ നിറഞ്ഞു തുടങ്ങി. റാന്നിയിൽ നിന്നും ചെത്തോങ്കര – അത്തിക്കയം, റോഡിൽ അഞ്ചുകുഴിഭാഗത്തുള്ള വനാതിർത്തിയിൽ റോഡിന്റെ വശങ്ങളിലെ കുഴിയിൽ മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രങ്ങളിലോന്നാണ്. ഇതേ റോഡിൽ തന്നെ കരികുളം ജംഗ്ഷനും കക്കുടുമണ്ണിനുമിടയിലും റോഡിന്റെ ഇരുവശങ്ങളില്‍ മാലിന്യങ്ങൾ ചാക്കില്‍ നിറച്ചതും, ചിതറി കിടക്കുന്നതും കാണാം. വടശ്ശേരിക്കര-ചിറ്റാർ റോഡിൽ അരീക്കക്കാവ്, മണിയാർ മേഖലകളിലും മാലിന്യങ്ങളുടെ തോത് കുറവല്ല.
എരുമേലി റോഡിൽ പ്ലാച്ചേരിക്കും, മുക്കടക്കും ഇടയിൽ റോഡിൽ മാലിന്യങ്ങളാണ്. പരിസരത്തുള്ള ടൗണിലെ കടകളുടെ ഉടമസ്ഥരും, ജീവനക്കാരും രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴി വാഹനത്തിൽ കരുതുന്ന മാലിന്യ ചാക്കുകളും, കൂടുകളും, ആളൊഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി കളയുന്നതാണന്നാണ് നാട്ടുകാർ പറയുന്നത്. പല പഞ്ചായത്തുകളും. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യ ശേഖരണത്തിനായി ഹരിതസേനയെ നിയോഗിച്ചിട്ടുള്ളതിനാൽ ഇവർക്ക് പണം കൊടുക്കേണ്ടി വരും. ഇതിൽ നിന്നും രക്ഷപെടാനാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ തള്ളുന്നത്.