തിരുവനന്തപുരം : കനത്ത ചൂട് കടുക്കുമ്പോഴും കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ മെച്ചമാണെന്ന് കേന്ദ്ര ജല കമ്മിഷന്റെ കണക്ക്.രാജ്യത്തെ 150 ഡാമുകളിലെ തത്സമയ ജലനിരപ്പ് സംബന്ധിച്ച മാർച്ച് 14ലെ റിപ്പോർട്ടിലാണ് ഇക്കാര്യം. കേരളത്തിൽ 2023ൽ കാലവർഷം കുറവായിരുന്നു. ആഗസ്റ്റിൽ 15% മഴയേ കിട്ടിയുള്ളൂ. തുലാവർഷം കൂടുതലായിരുന്നു. വരൾച്ച മുൻകൂട്ടി കണ്ട് വ്യക്തമായ ആസൂത്രണത്തോടെ അണക്കെട്ടുകളിലെ ജലം വിനിയോഗിച്ചതിനാലാണ് മെച്ചപ്പെട്ട നില തുടരുന്നത്.
മുല്ലപ്പെരിയാറിൽ കഴിഞ്ഞവർഷം ഈ സമയം 28% വെള്ളമായിരുന്നു. നിലവിൽ 33 ശതമാനമുണ്ട്. കേരളത്തിൽ സാധാരണ ജൂൺ – സെപ്തംബർ കാലവർഷത്തിൽ 70 ശതമാനം മഴയാണ് ലഭിക്കുന്നത്. ഒക്ടോബർ – ഡിസംബറിൽ തുലാവർഷം 20 ശതമാനവും. ബാക്കി 10 ശതമാനം വേനൽമഴയും മറ്റുമായി ലഭിക്കുന്നു. അതേസമയം, തമിഴ്നാട്, കർണാടക, ആന്ധ്രാ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തേക്കാളും ജലനിരപ്പ് കുറവാണ്.





























