പന്തളം : റോഡിന് ഇരുവശവും ഓടകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടാറിങ്, വഴിവിളക്കുകൾ ഇതെല്ലാമുണ്ടെങ്കിലും റോഡിലൂടെ പോകണമെങ്കിൽ വെള്ളത്തിലൂടെ നീന്തണം. പന്തളം-മാവേലിക്കര റോഡിൽനിന്നുള്ള ഉപറോഡുകളിലെയും സ്ഥിതിയും ഇതാണ്. പ്രധാന റോഡിൽ പണിത ഓടയിലൂടെ വെള്ളം ഒഴുകാത്തതിനാൽ ഇതുമുഴുവൻ എത്തി കെട്ടിനിൽക്കുന്നത് ഇടവഴികളിലാണ്. പന്തളം-മാവേലിക്കര റോഡ് പുതുക്കിപ്പണിതപ്പോഴാണ് റോഡരികിലുള്ള കടക്കാർക്കും നാട്ടുകാർക്കും പണികിട്ടിയത്. റോഡ് ഉയർത്തി ടാറിങ് നടത്തിയപ്പോൽ കടകളും സമീപപ്രദേശങ്ങളിലെ ചെറിയ റോഡുകളും റോഡ്‌നിരപ്പിൽനിന്ന് താഴ്ന്നുപോയി.
ഇതുമൂലം ഉണ്ടായ വലിയ പ്രശ്നം റോഡിലെയും കടകളിലെയും വെള്ളക്കെട്ടാണ്. നല്ല ഒരു മഴ മതി മാവേലിക്കര റോഡിന്റെ മുട്ടാർമുതൽ കുന്നിക്കുഴിവരെയുള്ള ഭാഗത്ത് മുട്ടറ്റം വെള്ളമെത്താൻ. വാഹനങ്ങൾക്ക് പോകാനാകാത്തതുപോലെയാണ് വെള്ളം നിറയുന്നത്. മൂന്നുവർഷം മുമ്പ് കുളനടയിൽ റോഡ് പുനരുദ്ധാരണം നടത്തിയപ്പോൾ താഴ്ന്നഭാഗം മണ്ണിട്ടുയർത്തിയതും പ്രശ്നമായിട്ടുണ്ട്. റോഡ് നിരപ്പിൽനിന്ന കടകളെല്ലാം നിരപ്പിൽനിന്ന് താഴെയായി. പുതുതായി പണിത ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയുമാണ്. കൈപ്പുഴ തീർഥാടക വിശ്രമകേന്ദ്രത്തിന് മുൻവശമുള്ള റോഡിലും വെള്ളക്കെട്ട് പ്രശ്നമാണ്. ഇവിടെ പാടത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓട മണ്ണുനിറഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. തീർഥാടകർ വാഹനം നിർത്തിയിടുന്ന ഭാഗമാണ് ഇവിടം. താഴ്ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളിലെ വെള്ളം വറ്റണമെങ്കിൽ ഒരു ദിവസമെങ്കിലും കാത്തിരിക്കണം. റോഡിലെ മലിനജലം തമീപത്തുള്ള വീടുകളിലേക്ക് ഒഴുകിയിറങ്ങാനും ഇത് കാരണമാകുന്നുണ്ട്.





























