ഒതുക്കുങ്ങൽ : പഠിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ആവശ്യവുമായി കളക്ടര്‍ക്ക് നേരിട്ട് പരത്തി നല്‍കി വിദ്യാർഥികള്‍. മലപ്പുറം ജില്ലയിലെ കുഴിപ്പുറം മുണ്ടോത്ത്പറമ്പ് ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളാണ് കളക്ടർക്ക് മുന്നിലെത്തിയത്. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ കളക്ടറെ കണ്ടത്.
മുണ്ടോത്ത്പറമ്പിലെ ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി ഏഴുവർഷം മുൻപാണ് സ്കൂൾ വളപ്പിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. കുറേക്കാലമായി ഇതിൽ ക്രമപ്രശ്നങ്ങളുന്നയിച്ച് സ്കൂൾ അധികൃതരും പി.ടി.എ.യും നാട്ടുകാരും തമ്മിൽ തർക്കത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച ക്ലാസ് നടക്കുന്നതിനിടെ കൈയാങ്കളിവരെ എത്തി. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ഇതോടെയാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കളക്ടർക്ക് പരാതി നൽകിയത്. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങൾ കാരണം തങ്ങൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്കൂളിൽനിന്ന് ടി.സി. വാങ്ങിപ്പോകേണ്ട സ്ഥിതിയാണെന്നും വിദ്യാർഥികൾ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.





























