തൃശൂർ: തൃശൂരിൽ വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്ത് ഉടുതുണി മാത്രമായി പടിയിറങ്ങേണ്ടി വന്ന കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. റിസ്ക് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. അമ്മയും മകനും കൂലിപ്പണിയ്ക്ക് പോയി മടങ്ങി വന്നപ്പോൾ വീട് സീൽ ചെയ്തിരുന്നു. തൃശൂർ അർബൻ ബാങ്ക് കോടതി ഉത്തരവുമായി വന്ന് ജപ്തി നടപ്പാക്കി. മുണ്ടൂർ സ്വദേശിയായ ഓമനയും മകൻ മഹേഷും പെരുവഴിയിലായി. കുടുംബത്തിന്റെ ദൈന്യത പുറംലോകമറിഞ്ഞതോടെ സ്ഥലം എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അർധരാത്രി ഓടിയെത്തി. സഹകരണ വകുപ്പിലെ ഉന്നതരുമായും കലക്ടറുമായും ചർച്ച ചെയ്തു. പിന്നാലെ മന്ത്രി വി.എൻ. വാസവന്റെ പ്രഖ്യാപനമെത്തി.
ഒന്നര ലക്ഷം രൂപ 2013 ലാണ് വായ്പ എടുത്തത്. ഒൻപതു വർഷത്തിനിടെ ഒരു ലക്ഷം രൂപ തിരിച്ചടച്ചു. പക്ഷേ, പലിശയിനത്തിൽ വലിയതുക തിരിച്ചടയ്ക്കേണ്ടതുണ്ട്. 5 ലക്ഷമാണ് കുടിശിക . കോടതി ഉത്തരവ് പ്രകാരം വീട് സീൽ ചെയ്തതിനാൽ ഇനി വീട് തുറക്കാൻ ബാങ്ക് അധികൃതർ കോടതിയെ അറിയിക്കണം. കുടിശിക വീട്ടാൻ സർക്കാർ ഫണ്ട് ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മനുഷ്യത്വം കാട്ടിയില്ലെന്ന് ബി.ജെ പി ആരോപിച്ചു. വീട് തുറക്കും വരെ അയൽ വീട്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.





























