റാന്നി : ലോകം ജീവവായുവിനുവേണ്ടി കേഴുന്ന കാലം അടുത്തിരിക്കുന്നു എന്ന വസ്തുത നാം തിരിച്ചറിയണം എന്ന് മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പറഞ്ഞു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹരിതം അരണ്യകം” പാതയോര സൗന്ദര്യ വൽക്കരണ പദ്ധതിയുടെ ഭാഗമായി ഇരുപതിനായിരം ചെടികൾ വളർത്തിയെടുക്കുന്ന തവാരണ ഒരുക്കൽ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ വർദ്ധനവ് അല്ല വികസനം. വൃക്ഷലതാധികളുടെ വർദ്ധനവും സമ്പന്നതയുമാണ് സമഗ്രമായ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മുടെ വഴിയോരങ്ങളിൽ മാലിന്യങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നുത് നമ്മുടെ സാംസ്കാരിക പിന്നോക്കാവസ്ഥയുടെ ലക്ഷണമാണന്നും മാർ ബർണബാസ് അഭിപ്രായപ്പെട്ടു. മണ്ണ്, ജലം, വായു എന്നിവയുടെ സംരക്ഷകരാകാൻ നാം പരിശ്രമിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഹരിതം അരണ്യകം പദ്ധതി ചെയർമാൻ ടി.കെ.സാജു അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, പദ്ധതി സെക്രട്ടറി ജോൺ സാമുവേൽ, ആർ.ഹരികുമാർ, വി.ഐ അജി, പ്രൊഫ.എം.ജി.വർഗ്ഗീസ്, ഡയസ് ഇടിക്കുള, രാജ് മോഹൻ തമ്പുരാൻ, സി.വി ഐസക്ക്, ജോൺ വി.തോമസ്, സി.ജി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, വനംവകുപ്പ്, സോഷ്യൽ ഫോറസ്ട്രി, ത്രിതല പഞ്ചായത്തുകൾ, വിവിധ സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. ശബരിമല തീർത്ഥാടന പാതകൾ ഹരിതാഭവും പ്രകൃതി സുന്ദരവും ആക്കുക, മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന ശീലം നിരുത്സാഹപ്പെടുത്തുക, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക, വനവും വായുവും ജലവും കാത്തു സൂക്ഷിക്കുക, പാതയോരത്ത് സ്നേഹാരാമം വിശ്രമ കേന്ദ്രങ്ങളും സ്നാക്സ് സെന്ററുകളും സ്ഥാപിക്കുക, ഗ്രാമീണ ടൂറിസം പദ്ധതികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗ്രീൻ & ക്ളീൻ ക്യാമ്പസുകള്‍, ജലസാക്ഷരത, ഉദ്ധ്യാനവൽക്കരണം എന്നിവയാണ് ഹരിതം അരണ്യകം പദ്ധതിയുടെ ലക്ഷ്യം.





























