തിരുവനന്തപുരം: സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം. കിഴക്കൻ മേഖലകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തുടര്‍ന്ന് 18ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. ഇത് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേര്‍ന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതാണ് വ്യാപക മഴയ്ക്ക് കാരണം.





























