കൊച്ചി : ലോക് ഡൗൺ കാലം കറങ്ങിനടപ്പിന് ആകെ മൊത്തം വിലക്ക്. എവിടെക്കിട്ടും ജീവൻ രക്ഷാ മരുന്നുകൾ? അടുക്കള ഷെൽഫുകൾ കാലിയായാൽ ആരോടു ചോദിക്കും അൽപം ഭക്ഷണം? അതിനിടെ ഒരു ജലദോഷമോ ചുമയോ വന്നാൽ? ചോദ്യങ്ങൾ ആശങ്കകൾ ഏറെയുണ്ട് ഈ കൊവിഡ് കാലത്ത്. അവയ്ക്കൊരു സ്മാർട് ഉത്തരം നൽകാനുള്ള ശ്രമത്തിലാണ് എറണാകുളം എംഎൽഎ ടി.ജെ. വിനോദും സ്റ്റാർട്ടപ് സംരംഭകരായ സ്ട്രോക്സ് ടെക്നോളജീസും. ആ ഉത്തരം ഒരു വെബ്സൈറ്റാണ്.
ചാറ്റ് ബോട്ട് മുതൽ വിഡിയോ ഗെയിം വരെ…
കൊവിഡ് രോഗനിർണയത്തിനു സഹായിക്കുന്ന ചാറ്റ് ബോട്ട് മുതൽ ബോറടി ഒഴിവാക്കാൻ കുട്ടികൾക്കു വിഡിയോ ഗെയിം കളിക്കുന്നതിനു വരെ അവസരമൊരുക്കുന്ന വെബ്സൈറ്റാണിത്. കൊവിഡിനെപ്പറ്റി ആശങ്കയുണ്ടെങ്കിൽ വെബ്സൈറ്റിലെ ചാറ്റ് ബോട്ട് സഹായിക്കും. ചാറ്റ് ബോട്ടിന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം മതി. രോഗലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടാനും ആവശ്യമെങ്കിൽ ചികിത്സ തേടാനും ഉപദേശം നൽകും ചാറ്റ് ബോട്ട്. ചെന്നൈ അപ്പോളോ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ആശുപത്രികൾ ലഭ്യമാക്കുന്ന ഓൺലൈൻ സൗകര്യം കൂടിയാണിത്.
ടെൻഷൻ വേണ്ട, കൗൺസലിങ്ങിനും വഴിയുണ്ട്
വീടുകളിലും മറ്റും ഒറ്റപ്പെട്ടു മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി ടി.ജെ.വിനോദ് എംഎൽഎ ഏർപ്പെടുത്തിയിട്ടുള്ള കൗൺസലിങ് സൗകര്യങ്ങളുടെ വിശദാംശങ്ങളും സൈറ്റിലുണ്ട്. ലോക് ഡൗണിൽ കഴിയുന്ന കുടുംബങ്ങൾക്ക് എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷ്യ ലഭ്യത, മരുന്നുകൾ ലഭിക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങളും ലഭ്യം. കുട്ടികളുടെ വിനോദത്തിനായി പലതരം ക്വിസ്, ഫ്ലാഷ് ഗെയിമുകൾ, വിഡിയോകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചലച്ചിത്രതാരം മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ www.careekm.com അവതരിപ്പിച്ചു. സൈറ്റിനു സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതു കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ കമ്പനിയായ സ്ട്രോക്സ് ടെക്നോളജീസാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്.