താജ്‌പൂരി : താജ്‌പൂരിലെ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രം പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച അദാനി ഗ്രൂപ്പിന് കൈമാറി. മുഖ്യമന്ത്രി മമത ബാനർജി, വ്യവസായ മന്ത്രി ശശി പഞ്ച, ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദി എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാർ ആതിഥേയത്വം വഹിച്ച ചടങ്ങിൽ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ കരൺ അദാനി സമ്മതപത്രം ഏറ്റുവാങ്ങി.
വ്യവസായ സെക്രട്ടറിയും പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ചെയർമാനുമായ വന്ദന യാദവും ചടങ്ങിൽ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ ആദ്യ ആഴക്കടൽ തുറമുഖമായ താജ്‌പൂർ തുറമുഖത്തിനായി കരാറിൽ ഒപ്പുവെച്ച കാര്യം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. വെറുമൊരു തുറമുഖമല്ല, കിഴക്കൻ ഇന്ത്യയുടെ മുഴുവൻ സമുദ്ര കവാടമായി മാറുന്ന ഒരു സമ്പൂർണ്ണ അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥ നിർമ്മിക്കാൻ ഞങ്ങൾ തയ്യാറാണ് കരൺ അദാനി ട്വിറ്ററിൽ അറിയിച്ചു.





























