പാരീസ് : റഷ്യൻ അധിനിവേശം മൂന്നാം വർഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ പാശ്ചാത്യസൈന്യം ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എന്നാൽ, യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ് വ്യക്തമാക്കി.
യൂറോപ്പിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി യുദ്ധത്തിൽ റഷ്യയെ പരാജയപ്പെടുത്തിയേ തീരൂവെന്ന് യുക്രൈൻപ്രശ്നം പാശ്ചാത്യനേതാക്കളുമായി ചർച്ചചെയ്തശേഷം മാക്രോൺ പറഞ്ഞു. യുക്രൈനിലേക്ക് കരയുദ്ധത്തിനു സൈന്യത്തെ അയക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങൾ സമവായത്തിലെത്തിയിട്ടില്ല.





























