തിരുവനന്തപുരം : ഔദ്യോഗിക കാര്യങ്ങളിൽ തന്റെ അച്ഛന്റെ പേര് പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും എന്നാൽ അമ്മയുടെ പേര് കൂടി പറയാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മാതാപിതാക്കൾ മരിച്ചുപോയവരാണെന്നും അവരെ നിറഞ്ഞ മനസ്സോടെ ഓർക്കാനാണ് താൻ അച്ഛന്റെ പേര് കൂടി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പേര് പറയാൻ നിലവിൽ സാങ്കേതികമായി ഇടമില്ലാത്തതിനാലാണ് അത് ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ ചർച്ചകൾ വൈകുന്നു എന്ന വാർത്തകളെ സതീശൻ തള്ളി. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ കോൺഗ്രസിന്റെ മന്ത്രിസഭാ ലിസ്റ്റ് തയ്യാറായിരുന്നു. ഡൽഹിയിൽ നിന്നുള്ള എല്ലാ അംഗീകാരങ്ങളും വാങ്ങിയ ശേഷം ഗവർണർക്ക് സമർപ്പിക്കാൻ വൈകിയത് അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണെന്ന് സതീശൻ വിശദീകരിച്ചു. തൃശൂരിലായിരുന്ന ഗവർണർ തിരിച്ചെത്തിയ ഉടൻ തന്നെ ലിസ്റ്റ് നേരിട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു.





























