തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. നെയ്യാറ്റിൻകര സ്വദേശിയായ വിനീത് ആണ് ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റ് രണ്ടാം ഗേറ്റിന് സമീപത്തെ മരത്തിൽ കയറി പരിഭ്രാന്തി പരത്തിയത്. ഹോട്ടൽ തൊഴിലാളിയായ തനിക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിനീതിന്റെ പ്രതിഷേധം. ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ കഠിനമായി ജോലി ചെയ്തിട്ടും അർഹമായ കൂലി നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ലെന്ന് വിനീത് പറയുന്നു. പ്രതിദിനം 1000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്തിരുന്നതെന്നും എന്നാൽ കള്ളക്കണക്കുകൾ കാണിച്ച് ഉടമ പണം നൽകുന്നില്ലെന്നും ഇയാൾ ആരോപിച്ചു.
ജോലി ചെയ്ത കൂലി ചോദിച്ചപ്പോൾ തന്നെ മാനസികാരോഗ്യ കേന്ദ്രമായ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞ് ഉടമ ഭീഷണിപ്പെടുത്തിയതായും വിനീത് വെളിപ്പെടുത്തി. മരത്തിൽ കയറി പ്രതിഷേധിച്ച യുവാവിനെ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കി.
(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടുമ്പോൾ വിദഗ്ധ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പറായ 1056-ൽ വിളിച്ച് സഹായം തേടാവുന്നതാണ്.)





























