ജനീവ : കോവിഡ്-19 ന്റെ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദം എത്രത്തോളം അപകടകരമാണെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. എന്നാൽ ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
ഇതിന് ഒമിക്രോൺ എന്ന് പേരും നൽകി. ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. ഒമിക്രോൺ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.