തിരുവനന്തപുരം : മാധ്യമപ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുന്നത് തടയുകയാണ് ഗവർണർ ചെയ്യുന്നതെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ വൺ, കൈരളി ചാനലുകളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലും നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഗവർണർ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉൾപ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.