തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്ക് നേരെ പോലും തെരുവ് നായ ആക്രമണം ഉണ്ടായി. അപ്പോള്‍ റോഡില്‍ കൂടി സഞ്ചരിക്കുന്ന പാവങ്ങളുടെ അവസ്ഥ പറയേണ്ടല്ലോ. ആര്‍ക്കും റോഡില്‍ കൂടി ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ദിവസവും നൂറ് കണക്കിന് ആളുകള്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്.
ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധ മൂലമുള്ള മരണങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും. പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളും കോഴിക്കടകളും ഹോട്ടലുകളും ഒക്കെ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും ജനങ്ങള്‍ തെരുവോരത്ത് വലിച്ചെറിയുന്ന ഭക്ഷ്യ മാലിന്യങ്ങളും ആയിരുന്നു തെരുവ് നായകളുടെ പ്രധാന ആഹാരം. എന്നാല്‍ മാലിന്യ സംസ്കരണ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയി. ഈ സാഹചര്യത്തിലാണ് തെരുവ് നായകള്‍ക്ക് ആഹാരം ലഭിക്കാതെ വന്നത്. ലഭിച്ചിരുന്ന ആഹാരം കിട്ടാതെ വന്നപ്പോഴാണ് നായകള്‍ അക്രമാസക്തമായി മാറിയത്.
മുന്‍കാലങ്ങളില്‍ നായകള്‍ ഇത്രയും അക്രമകാരികള്‍ ആയിരുന്നില്ല. എന്നാല്‍ ഇന്ന് മനുഷ്യരെ എവിടെ കണ്ടാലും നായകള്‍ ആക്രമിക്കുന്നു. സര്‍ക്കാര്‍ തലത്തിലെ പരാജയമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കാണണമായിരുന്നു. ഭക്ഷണം നഷ്ടപ്പെട്ട തെരുവ് നായകള്‍ക്ക് ഹോട്ടലുകളില്‍ നിന്നും മറ്റും ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് എത്തിച്ചു കൊടുക്കാനും അവയ്ക്ക് ഷെല്‍റ്റര്‍ നിര്‍മ്മിക്കാനും ഒന്നും സര്‍ക്കാര്‍ മുതിര്‍ന്നില്ല. അതിന്‍റെ പരിണിത ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്.
ഒരു സാമൂഹിക പ്രശ്നമായി മാറാതെ ഇത്തരം ജീവിവര്‍ഗ്ഗങ്ങളുടെ വംശവര്‍ദ്ധന നിയന്ത്രിക്കേണ്ടത് അതാത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വമാണ് നമ്മുടെ സര്‍ക്കാര്‍ മറന്ന് പോയതും. കേരളത്തിലെ ആരോഗ്യ / മൃഗ സംരക്ഷണ / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ അലംഭാവത്തിലാണ്.