തിരുവനന്തപുരം: വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പോലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെ വിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്നത് പോലീസ് അറിഞ്ഞിരുന്നോയെന്നും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും ശ്രീലേഖ. മനുഷ്യജീവനുകൾ പണയം വെക്കുന്ന പൂരങ്ങൾ എന്തിനാണ്, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തണമെന്ന് ആർ ശ്രീലേഖ പറയുന്നു.
ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന ജില്ലാ പോലീസ് മേധാവികൾ ഇല്ലെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ, ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തണമെന്ന് ആർ ശ്രീലേഖ പറയുന്നു.





























