പാലക്കാട് : കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപെടുത്താൻ വേണ്ടി കരസേനയുടെ സേവനം തേടുന്നതിൽ എന്താണ് കാലതാമസം ഉണ്ടായത്? വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യമാണിത്. തിങ്കളാഴ്ച മലയിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ ചൊവാഴ്ചവരെ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണു വിമർശനം. കുമ്പാച്ചി മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനുള്ള ദൗത്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നുള്ള വിമർശനവും ഉയർന്ന് കഴിഞ്ഞിരിക്കുന്നു. ലൈഫ് ഗാർഡിനെ വിളിക്കുന്നതിന് മുൻപ് തന്നെ ആർമിയെ വിളിക്കണമായിരുന്നുവെന്നാണ് സംവിധായകൻ മേജർ രവി പറഞ്ഞിരിക്കുന്നത്. ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് ആൾത്താമസമുള്ള ആരുമില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ആർമിയെ വിളിച്ചിരുന്നെങ്കിൽ മണിക്കൂറുകള്‍ക്കകം ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിക്കാമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ബാബു രക്ഷപെട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇത്തരത്തിൽ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. യഥാസമയം ശക്തമായ ഇടപെടൽ ഉണ്ടാകാത്തതു രക്ഷാദൗത്യം അനന്തമായി നീളാൻ കാരണമായെന്നും ആരോപണം ഉയരുന്നു. 1992 നവംബറിൽ തമിഴ്നാട് ആളിയാർ ഡാമില്‍ നിന്നും വൻതോതിൽ വെള്ളം തുറന്നു വിട്ടതോടെ ചിറ്റൂർപ്പുഴയിലേക്കു വെള്ളം ഒഴുക്കുന്ന മൂലത്തറ റഗുലേറ്റർ തകര്‍ന്നിരുന്നു. ഷട്ടർ ഉയർത്താനായി റഗുലേറ്ററിനു മുകളിൽ കയറിയ തൊഴിലാളികൾ അവിടെ കുടുങ്ങുകയും ചെയ്തിരുന്നു. ഇവരെ രക്ഷപെടുത്തിയതും വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയായിരുന്നു. റഗുലേറ്ററിന്റെ ഇരുവശവും തകർന്നു വെള്ളം ചിറ്റൂർപ്പുഴയിലേക്ക് ആർത്തലച്ചു കുത്തിയൊഴുകി. ഇതോടെ മറ്റെല്ലാ വിധത്തിലുള്ള രക്ഷാ പ്രവർത്തനങ്ങളും സ്തംഭിച്ചു. തുടർന്നാണു സേനയുടെ സഹായം തേടിയത്. ഹെലികോപ്റ്റർ എത്തി കഠിന ശ്രമത്തിലൂടെയാണ് അന്നു തൊഴിലാളികളെ രക്ഷപെടുത്തിയത്. അത്തരത്തിൽ വളരെ പ്രായാസകരമായ ഒരു രക്ഷാ ദൗത്യം തന്നെയാണ് പാലക്കാട്ടും നടന്നിരിക്കുന്നത്.
ചൊവാഴ്ച രാവിലെയെങ്കിലും ശക്തമായി ഇടപെട്ടിരുന്നെങ്കിൽ ഹെലികോപ്റ്റർ അടക്കം എത്തിച്ചുള്ള രക്ഷാദൗത്യം കുറച്ചുകൂടി നേരത്തേയാക്കാമായിരുന്നു. കരസേനയുടെ സേവനം തേടുന്നതിലും കാലതാമസം ഉണ്ടായി. തുടർച്ചയായി വാർത്തകൾ വന്നതോടെയാണ് ഉച്ചയ്ക്കു ശേഷം ഇടപെടൽ ശക്തമായത്. എംഎൽഎമാരായ എ. പ്രഭാകരൻ, ഷാഫി പറമ്പിൽ എന്നിവർ ഇതിനിടെ റവന്യു മന്ത്രിയുമായി ബന്ധപ്പെട്ടു. ഇതോടെയാണു നടപടികൾ കാര്യക്ഷമമായത്. അടിയന്തര ഘട്ടത്തിൽ രക്ഷാദൗത്യം നടത്താൻ ജില്ലയിൽ സംവിധാനങ്ങൾ ഒന്നുമില്ല. മലയിൽ കുടുങ്ങിയ യുവാവിനു ദാഹജലം എത്തിക്കാൻ ഡ്രോൺ സൗകര്യം പോലും ഏർപ്പെടുത്താൻ സര്‍ക്കാരിന് സാധിച്ചില്ല. യുവാവിനെ രക്ഷപെടുത്താനായി എന്തു ചെയ്യണമെന്നതിൽ അവ്യക്തതയായിരുന്നു. ഭക്ഷണം കെട്ടിയിറക്കി എത്തിക്കാനുള്ള റോപ് സംവിധാനം പോലും ഉണ്ടായിരുന്നില്ല. ഇതുപോലെയുള്ള നിരവധി പാളിച്ചകള്‍ ഈ രക്ഷാദൌത്യത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു.