ന്യൂഡൽഹി : 36 വയസ്സുകാരനായ യുവാവിന്റെ മരണത്തിൽ ഭാര്യയും ഭര്‍ത്താവിന്‍റെ ബന്ധുവും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. കരൺദേവ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്‍റെ ബന്ധു രാഹുൽ (24) എന്നിവർ അറസ്റ്റിലായി. ജൂലൈ 13നാണ് കരൺ ദേവിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണി മാഗോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കരണിന് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതായാണ് ഡോക്ടറോട് പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കരൺ മരിച്ചിരുന്നു. അപകടമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചു. കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർബന്ധിച്ചു. പോസ്റ്റ് മോർട്ടത്തെ ഭാര്യയും കസിൻ രാഹുലും എതിർത്തതോടെയാണ് സംശയമുണ്ടായത്. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം, ഇരയുടെ ഇളയ സഹോദരൻ കുനാൽ പോലീസിന് മുന്നിൽ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും സുസ്മിതയും രാഹുലും തമ്മിൽ നടന്ന ഇൻസ്റ്റാഗ്രാം ചാറ്റിന്റെ തെളിവും സഹോദരൻ നൽകി. ഇരുവരും കൊലപാതക പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന ചാറ്റുകളാണ് നൽകിയത്. കരണിന്റെ ഭാര്യയും സഹോദരീ ഭർത്താവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് കരണിനെ കൊല്ലാൻ തീരുമാനിച്ചതെന്നും ചാറ്റുകളിൽ നിന്ന് വ്യക്തമായി. അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകൾ നൽകിയ അബോധാവസ്ഥയിലാക്കി. അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും വൈദ്യുതാഘാതം ഏൽപ്പിച്ചു. ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





























