വയനാട് : ചൂതുപാറ മാനികാവ് വിക്രം നഗറിൽ ഒഴാങ്കൽ ദാമോദരൻ (82) തലയ്ക്കടിയേറ്റു മരിച്ച കേസിൽ ഭാര്യ ലക്ഷ്മിക്കുട്ടി (73) അറസ്റ്റിൽ. കുടുംബവഴക്കിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ലക്ഷ്മിക്കുട്ടി പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും അവർ കുറ്റം സമ്മതിച്ചതായും മീനങ്ങാടി പോലീസ് പറഞ്ഞു. ഈ മാസം 22 ന് ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. പരസ്പരം പിടിവലിയും നടന്നു. പിന്നീട് വീട്ടിൽനിന്ന് 100 മീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ വീട്ടിലെ പണിശാലയിലെത്തിയ ദാമോദരനെ ലക്ഷ്മിക്കുട്ടി പിന്തുടർന്നെത്തി. തർക്കം തുടർന്നപ്പോൾ ദാമോദരൻ അവിടെക്കിടന്നിരുന്ന ഒരു പട്ടികകൊണ്ട് ലക്ഷ്മിക്കുട്ടിയുടെ കൈക്കടിച്ചു.
ഈ പട്ടിക പിടിച്ചുവാങ്ങി ലക്ഷ്മിക്കുട്ടി ഭർത്താവിനെ മർദിച്ചു. നിലത്തുവീണതോടെ പട്ടികകൊണ്ട് തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. ഈ അടിയുടെ ആഘാതത്തിൽ മുറിവേറ്റ് രക്തം വാർന്നായിരുന്നു ദാമോദരൻ മരിച്ചതെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിക്കുട്ടി ആശുപത്രി വിട്ടതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് മീനങ്ങാടി സ്റ്റേഷനിൽ എത്തിച്ചശേഷം മാനികാവിലെ വീട്ടിലും സംഭവസ്ഥലത്തുമെത്തിച്ച് തെളിവെടുപ്പുനടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























