വടശ്ശേരിക്കര: വടശ്ശേരിക്കര ടൗണിലും സമീപ ജനവാസ മേഖലകളിലും നിരന്തരം ഇറങ്ങുന്ന കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവികൾ ജനജീവിതത്തിനും കൃഷിവിളകൾക്കും വൻ നാശനഷ്ടം വരുത്തുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം), കർഷക യൂണിയൻ (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വടശ്ശേരിക്കര ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും വന്യജീവി ആക്രമണങ്ങളിൽ തകരുന്ന കർഷകരെ സഹായിക്കാൻ സർക്കാർ തലത്തിൽ കൂടുതൽ ഫലപ്രദമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. വടശ്ശേരിക്കരയിലെ ജനങ്ങൾ വന്യജീവി ഭീതിമൂലം സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലാത്ത അവസ്ഥയിലാണെന്നും കൃഷിയിടങ്ങൾ പൂർണ്ണമായി നശിക്കുന്നത് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ കോൺഗ്രസ് (എം) നേതാക്കളായ അഡ്വ.മനോജ് മാത്യു, എം.സി ജയകുമാർ, ടോമി വടക്കേമുറി, ജോൺ വി തോമസ്, തോമസ് മോഡി, ലിജോ വാളനാംകുഴി, ബെഹനാൻ ജോസഫ്, സാബു കുറ്റിയിൽ, അന്നമ്മ വർഗീസ്, ശോഭ ചാർലി, അനീന ശാമുവേൽ, ബാബു അന്തിയാംകുളം, വി.ജി റജി, ഷാജി വി. മാത്യു, തോമസുകുട്ടി കെ. പി, രാജു മാംപ്ലാക്കൽ, ചാർളി എബ്രഹാം, ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു.





























