കോന്നി : മലയോര മേഖലയിൽ ഇടക്ക് പെയ്ത മഴ ചൂടിന് ആശ്വാസം പകർന്നെങ്കിലും വനത്തിനുള്ളിലെ അരുവികളും തോടുകളും നിറഞ്ഞ് വന്യ ജീവികളുടെ ദാഹം ശമിപ്പിക്കാത്തതിനാൽ കാട്ടുമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവാകുന്നു. കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്താണ് കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങൾ ദാഹമകറ്റാൻ നാട്ടിലെത്തുന്നത്.
കഴിഞ്ഞ ദിവസവും ആനകൾ കൂട്ടത്തോടെ പേരുവാലിയിൽ കല്ലാറ്റിൽ നിന്നും വെള്ളം കുടിക്കുന്നതിനായി എത്തിയിരുന്നു. റോഡിൽ പല സ്ഥലങ്ങളിലും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ ശരിയായ രീതിയിൽ കത്താത്തതിനാൽ റോഡിൽ ഇറങ്ങി നിൽക്കുന്ന ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ വാഹനങ്ങൾ ഇടിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.
കാട്ടാനകൾ മാത്രമല്ല കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴി, ഉടുമ്പ്, പെരുമ്പാമ്പ് തുടങ്ങി നിരവധി വന്യ ജീവികളാണ് റോഡ് മുറിച്ച് കടക്കുന്നത്. റോഡിൽ ഇറങ്ങുന്ന ആനകൂട്ടം പലപ്പോഴും മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിക്കുന്നുമുണ്ട്. കല്ലാറ്റിൽ കുടിനീരിനായി ഇറങ്ങുന്ന ആനകൾ നദിയിൽ ഏറെ നേരം സമയം ചിലവഴിച്ചാണ് തിരികെ മടങ്ങുക. വന്യമൃഗങ്ങൾ റോഡ് മുറിച്ച് കിടക്കുന്നതിനാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുവാൻ തണ്ണിത്തോട് റോഡിൽ വനപാലകർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയാത്രക്കാർ ഇതുവഴി കടന്ന് പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതും ആവശ്യമാണ്.





























