റാന്നി : ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് വയലിലൂടെ നിര്‍മ്മിച്ച റോഡ് തകര്‍ന്നിട്ട് നാളുകളായിട്ടും ഗതാഗത യോഗ്യമാക്കുവാൻ നടപടിയില്ല. കണ്ടനാട്ടുപടി-മിനര്‍വ്വാപ്പടി ബൈപ്പാസില്‍ നിന്നു തുടങ്ങി ബസ് സ്റ്റാൻ്റിലേക്ക് കയറുന്നതാണ് ഈ റോഡ്. റോഡിന്‍റെ ആദ്യ ഭാഗവും അവസാന ഭാഗവും കോണ്‍ക്രീറ്റു ചെയ്തതാണ്. ഇതിനിടയില്‍ ഉള്‍പ്പെടുന്ന അമ്പതു മീറ്റര്‍ ദൂരം വരുന്ന ഭാഗമാണ് സഞ്ചാര യോഗ്യമല്ലാതായത്.
ശബരിമല ഇടത്താവള നിര്‍മ്മാണം നടക്കുന്ന ഭാഗമാണ് കോണ്‍ക്രീറ്റും മറ്റും ചെയ്യാതെ മണ്‍റോഡായി അവശേഷിക്കുന്നത്. വേനല്‍ക്കാലത്തു പൊടിശല്യവും മഴയായാല്‍ ചെളിക്കുണ്ടുമാണിവിടെ. ടൗണ്ണില്‍ ബൈപ്പാസ് കേന്ദ്രീകരിച്ചു വണ്‍വെ നടപ്പിലാക്കിയതോടെ ബസുകള്‍ ചുറ്റിക്കറങ്ങി വരുന്നത് സമയ നഷ്ടത്തിനിടയാക്കിയിരുന്നു. ഇതു പരാതി ആയതോടെ എളുപ്പത്തില്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനാണ് വയല്‍ നികത്തി ഈ റോഡു ഉണ്ടാക്കിയത്.
പഴവങ്ങാടി പഞ്ചായത്തും എം.എല്‍.എ ഫണ്ടും ഉപയോഗിച്ചു ഭൂരിഭാഗവും കോണ്‍ക്രീറ്റു ചെയ്തെങ്കിലും കുറച്ചു ദൂരം മണ്‍റോഡായി തുടരുകയായിരുന്നു. വാഹനങ്ങൾ ഓടി കുഴിയാകുമ്പോൾ പലതവണ പാറമക്ക് ഇട്ട് മൂടിയിരുന്നു. മഴക്കാലം കഴിഞ്ഞ് വേനൽ ആയതോടെ മണ്ണ് പൊടിയായി പറന്നു മാറിയതിനാൽ പാറമക്കിലുണ്ടായിരുന്ന കൂർത്ത കല്ലുകൾ തെളിഞ്ഞവസ്ഥയിലാണ്. ബസുകളടക്കം നിരവധി വാഹനങ്ങൾ കയറി ഇറങ്ങുന്ന റോഡിൽ മിക്കവാഹനങ്ങളുടെ ടയർ തകരാറാകുന്നതായി പരാതി ഉയരുന്നുണ്ട്. അധികൃതരുടെ ഭാഗത്തു നിന്ന് റോഡ് ഗതാഗതയോഗ്യമാക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ബസ് ജീവനക്കാരും നാട്ടുകാരും ആവിശ്യപ്പെടുന്നത്.





























